ഇന്ത്യന്‍ വനിതകളുടെ സ്വപ്ന കുതിപ്പിന് സെമിയില്‍ അവസാനം. ഇനി വെങ്കല പോരാട്ടം


 ടോക്കിയോ: ഇന്ത്യന്‍ വനിതകളുടെ സ്വപ്ന കുതിപ്പിന് സെമിയില്‍ അവസാനം. സെമിയില്‍ അര്‍ജന്റീനയ്‌ക്കെതിരെ 2-1 നാണ് ഇന്ത്യന്‍ വനിതകളുടെ കുതിപ്പ് അവസാനിച്ചത്.

അര്‍ജന്റീനയുടെ നായകന്‍ മരിയ നോയല്‍ ബാരിയോന്യൂവോ ആണ് ഇരട്ടഗോള്‍ നേടിയത്. 18.36 മിനിറ്റുകളിലായിരുന്നു അര്‍ജന്റീനയുടെ ഗോളുകള്‍. ഇന്ത്യയ്ക്കായി ഗോള്‍ നേടിയത് ഗുര്‍ജിത് കൗറാണ്. ഇനി വെങ്കലപോരാട്ടത്തിനായി ബ്രിട്ടനെതിരെ ഇന്ത്യന്‍ വനിതകള്‍ കളത്തിലിറങ്ങും.

1980 മോസ്‌കോ ഒളിംപിക്‌സില്‍ നേടിയ 4-ാം സ്ഥാനമാണ് ഇന്ത്യയുടെ ഇതിന് മുമ്ബുള്ള മികച്ച പ്രകടനം. വെള്ളിയാഴ്ചയാണ് ഫൈനല്‍ പോരാട്ടം. ഫൈനല്‍ പോരില്‍ നെതര്‍ലന്‍ഡ്‌സും അര്‍ജന്റീനയും തമ്മില്‍ ഏറ്റുമുട്ടും.

ആദ്യ സെമിയില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് നെതര്‍ലന്‍ഡ്‌സ് ബ്രിട്ടനെ തോല്‍പ്പിച്ചത്.

ലോക ഒന്നാം നമ്ബര്‍ ടീം ഹോളണ്ടിനോട് 5-1 നേറ്റ വമ്ബന്‍ തോല്‍വിയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം.
രണ്ടാമത്തെ മത്സരത്തില്‍ ജര്‍മനിയോടു 2-0 ത്തിനു പരാജയപ്പെട്ട ഇന്ത്യ അടുത്ത കളിയില്‍ ബ്രിട്ടനോടു 4-1 നും തകര്‍ന്നു. ജര്‍മനി, ബ്രിട്ടന്‍ എന്നിവര്‍ക്കെതിരേ പ്രകടനം മികച്ചതായിരുന്നെങ്കിലും ജയത്തിലേക്കു മാറിയില്ല. പൂളിലെ അവസാനത്തെ രണ്ടു മത്സരങ്ങളിലും രണ്ടും കല്‍പ്പിച്ചായിരുന്നു കളിച്ചത്. അയര്‍ലന്‍ഡിനെ 1-0 ത്തിനും ദക്ഷിണാഫ്രിക്കയെ 4-3 നും തകര്‍ത്താണ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയെ തകര്‍ത്തായിരുന്നു ചരിത്ര സെമി പ്രവേശനം.