നിപ ഭീതി മൂലം വാങ്ങാനാളില്ല; റമ്പുട്ടാൻ കര്‍ഷകര്‍ പ്രതിസന്ധിയില്‍
കട്ടപ്പന: നിപ ഭീതി മൂലം വാങ്ങാൻ ആളില്ലാതായതോടെ പ്രതിസന്ധിയിലായി റമ്പുട്ടാൻ കര്‍ഷകര്‍. പറിച്ച് വിൽക്കാൻ കഴിയാത്തതിനാൽ പഴങ്ങൾ കൊഴിഞ്ഞു നശിക്കുന്ന അവസ്ഥയാണിപ്പോള്‍. കൃഷിയിടങ്ങളിൽറമ്പൂട്ടാൻ പഴുത്ത് കിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. കോഴിക്കോട് നിപ സ്ഥിരീകരിച്ചതിനു ശേഷം റമ്പുട്ടാൻ കഴിക്കാൻ ആളുകൾക്ക് ധൈര്യമില്ലാതായി. ഇതോടെ പഴക്കടക്കാർ കച്ചവടം നിർത്തി. വാങ്ങാനാളില്ലാത്തതിനാൽ എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് ഇപ്പോള്‍ കർഷകർ.
കഴിഞ്ഞ മാസം അവസാനം കിലോയ്ക്ക് 130 രൂപ വരെ വില നൽകാമെന്ന് കച്ചവടക്കാർ ഉറപ്പു നൽകിയിരുന്നതാണ്. എന്നാലിപ്പോൾ വെറുതെ കൊടുത്താൻ പോലും വാങ്ങനാളില്ലാതായെന്ന് അവര്‍ പരിതപിക്കുകയാണ്. വർഷത്തിൽ ഒരു തവണ മാത്രമാണ് റമ്പുട്ടാൻ കായ്ക്കുക. പരിപാലന ചെവല് കുറവായതിനാൽ ഇടവിളയായി ഇടുക്കിയിൽ നിരവധി പേരാണ് റമ്പുട്ടാൻ കൃഷി ചെയ്യുന്നത്.
മരങ്ങൾ നശിക്കാതിരിക്കാൻ പഴങ്ങൾ പറിച്ചു മാറ്റണം. ഇതിനായി വേറെ പണം കണ്ടെത്തേണ്ട ഗതികേടിലാണ് കർഷകരിപ്പോൾ. കാലാവസ്ഥ അനുകൂലമായിരുന്നതിനാൽ ഇത്തവണ നല്ല വിളവും കിട്ടി. ഒരു മരത്തിൽ നിന്നും 250 കിലോയിലധികം പഴം കിട്ടേണ്ടതാണ്. വിൽക്കാൻ കഴിയാത്തതിനാൽ പതിനായിരങ്ങളുടെ നഷ്ടമാണ് ഇത്തവണ കർഷകർക്കുണ്ടായിരിക്കുന്നത്. കോഴിക്കോട് നിന്ന് ശേഖരിച്ച റമ്പുട്ടാൻ പഴങ്ങളിൽ നിപ വൈറസിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന വാർത്ത ഇവർക്ക് തെല്ല് ആശ്വാസമായിട്ടുണ്ട്.

Comments
Post a Comment